May 10, 2010



"മലയാളത്തിന്‍റെ മനപ്രയാസ്സം"

വിമാനത്തില്‍ നിന്നായാലും കാറില്‍ നിന്നായാലും പുറത്തേക്കിറങ്ങി വരുന്ന ഐ. പി. എല്‍. വീരന്‍ ലളിത് മോഡി പലപ്പോഴും കണ്വാശ്രമത്തില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ശകുന്തളയെപ്പോലെയാണ്.  ശകുന്തള ഇറങ്ങുന്നത് ആശ്രമത്തിലേക്കു തിരിഞ്ഞു യാത്ര ചോദിച്ചാണ്. ഇതേ രീതിയിലാണ്‌ ലളിത് മോഡിയും. അദ്ദേഹം നടന്നു നീങ്ങുമ്പോള്‍ പെട്ടെന്ന് നടത്തം നിറുത്തി പിന്നിലേക്ക്‌ മാറി മാറി നോക്കും. തന്നെ ആരോ പിന്നില്‍ നിന്ന് വിളിച്ചില്ലേയെന്ന സംശയത്തില്‍ - ഈ രംഗം എല്ലാ ദിവസവും ചാനലുകളില്‍ നമ്മള്‍ കാണുകയും ചെയ്യുന്നു.

ഏപ്രില്‍ 15ന്‍റെ വിഷുദിനത്തിന് രണ്ടു ദിവസം മുമ്പാണ് എനിക്കൊരു ഫോണ്‍ വിളി വന്നത്. ലളിത് മോഡിയെപ്പോലെ ഞാന്‍ തിരിഞ്ഞു നോക്കി. പരിചയമുള്ള ശബ്ദം. 

"ഞാനാണ് ടോംസ്."

ബോബനും മോളിയും കേസ് കാലത്തായിരുന്നെങ്കില്‍ ആ പേര് കേട്ടാല്‍ ഞെട്ടലുണ്ടാകുമായിരുന്നു. ബോബന്‍റെയും മോളിയുടെയും തലയില്‍ തടകിക്കൊണ്ടെന്ന പോലെ ഞാന്‍ ചോദിച്ചു: "എന്താ, ടോംസ്? എന്തുണ്ട് വിശേഷം?"

മലയാള  മനോരമയും ടോംസും തമ്മിലുണ്ടായിരുന്ന 'ബോബനും മോളിയും' കേസ് കാലത്തും അതിനു ശേഷവും ഞാനും ടോംസും തമ്മിലുള്ള ഇണക്കം കുറഞ്ഞു. മലയാള മനോരമ നാല് സാക്ഷികളെയാണ് കേസിനായി കോടതിയില്‍ ഹാജരാക്കിയത്. ബോബനും മോളിയും എന്ന ചലച്ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ചെങ്ങന്നൂര്‍ക്കാരന്‍ എബ്രഹാം, ചിത്രഥകളുടെ അപ്പൂപ്പന്‍ അനന്തപൈ (മുംബൈ), ബാലരമയുടെ പത്രാധിപര്‍ മോഹന്‍, നാലാമന്‍ ഈ ലേഖകന്‍. എന്നെ മൂന്നു ദിവസമാണ് വിസ്തരിച്ചത്. ഈ മൂന്നു ദിവസത്തെ ചനലങ്ങളും ടോംസിനെ ദോഷം ചെയ്യുന്ന രീതിയിലായിരുന്നു തെളിവുകള്‍ ഞാന്‍ നിരത്തിയത്. കോടതിയില്‍ കള്ളം പറയാന്‍ പാടില്ലെങ്കിലും അത്യാവശ്യത്തിനു ചില്ലറ കള്ളങ്ങളും മലയാള മനോരമക്ക് വേണ്ടി ഞാന്‍ കോടതിയില്‍ പറയേണ്ടി വന്നു. ഇപ്പോള്‍ ദുഃഖം തോന്നുന്നു. എന്നാല്‍ തിരിച്ചു ചോദ്യങ്ങള്‍ ചോദിച്ചു എന്നെ വിസ്തരിച്ചു നിറുത്തി പൊരിക്കാന്‍ എന്ത് കൊണ്ടോ ടോംസിന്‍റെ അഡ്വക്കേറ്റും എന്‍റെ സുഹൃത്തുമായ ഡോ. സെബാസ്റ്റ്ന്‍ പോളിന് കഴിയാതെ വന്നു.

ഇത്തരത്തിലുള്ള ഒരു സന്ദര്‍ഭത്തിലാണ് ടോംസിന്‍റെ ഫോണ്‍ വന്നത്: "ഞാനാ, ടോംസ്." ഏപ്രില്‍ 15 വിഷുദിനത്തില്‍ 'ബോബനും മോളിയും' എന്ന പുതിയ ചിത്രത്തിന്‍റെ പൂജകള്‍ നടക്കുകയാണ്. മോഹന്‍ലാലാണ് മുഖ്യാതിഥി. യേശുദാസനും ഉണ്ടായിരിക്കണമെന്ന് ടോംസ് പറഞ്ഞപ്പോള്‍ വിഷുപ്പുലരി പോലെ ശോഭ അനുഭവപ്പെട്ടു. എനിക്ക് പൂജാകര്‍മ്മത്തിനു പോകണമെന്നുണ്ടായിരുന്നു. എന്നാല്‍ പോകാനാവാത്ത സ്ഥിതി. നല്ല പനി. കിടപ്പിലാണ്. വന്നെത്താനുള്ള അസൗകര്യം ടോംസിനോട് പറഞ്ഞു മനസ്സിലാക്കി. ഏപ്രില്‍ 15ലെ  സ്വിച്ച് ഓണ്‍ കര്‍മ്മം അതിഗംഭീരമായി നടന്നെന്നു മനോരമയൊഴിച്ചുള്ള മറ്റു പത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാനും കഴിഞ്ഞു. ഞാന്‍ ചെന്നിരുന്നെങ്കില്‍ ബോബന്‍ മോളി കേസും മറ്റും ആശംസാപ്രസംഗത്തില്‍ നിന്ന് പൊങ്ങി വരുമോ എന്ന സംശയം ഇല്ലാതിരുന്നില്ല. എങ്കിലും ആശംസാപ്രസംഗകനായ പ്രസിദ്ധ കവി ചെമ്മനം ചാക്കോ പട്ടിയെ അഴിച്ചു വിട്ടു. ടോംസിന് ആശയം കൊടുക്കുന്നത് മനോരമയുടെ പത്രാധിപസമിതിയംഗങ്ങളാണെന്ന് വരത്തക്ക രീതിയിലുള്ള തെളിവുകള്‍ കോടതിയിലും നിരത്തിയതാണ്. പ്രസംഗത്തില്‍ ചെമ്മനം ചാക്കോ  ചോദിച്ചു: "ബോബന്‍റെയും മോളിയുടെയും ഒപ്പം ഒരു പട്ടിയെ നിങ്ങള്‍ കണ്ടിട്ടില്ലേ? ആ പട്ടിയുടെ വാല് എങ്കിലും വരയ്ക്കാന്‍ മാത്തുക്കുട്ടിച്ചായന് കഴിയുമോ എന്ന് ഞാന്‍ ചോദിക്കുന്നു."

തൃശൂര്‍ എസ്‌. പി. സി. എസ്‌. വാര്‍ഷികത്തില്‍ മന്ത്രി സുധാകരന്‍റെ സാന്നിദ്ധ്യത്തില്‍ പിണറായി വിജയനെതിരെ കവിത എഴുതി മേല്‍കൈ അടിച്ചത് ഈ ചടങ്ങിനു ഒരാഴ്ച മുമ്പാണെന്നുള്ള കാര്യവും ഓര്‍ക്കുക. 
വേണ്ടപ്പെട്ടവര്‍ വിളിച്ചാല്‍ വിളി കേള്‍ക്കണം. വിളി വന്നിടത്തേക്കു പോകണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ടോംസ് വിളിച്ച ഒരു നല്ല മുഹൂര്‍ത്തത്തെക്കൂടി ഈ അവസരത്തില്‍ ഓര്‍ക്കട്ടെ. 

ടോംസിന്‍റെ മകളുടെ വിവാഹം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേര്‍ത്തലയില്‍ വെച്ചാണ് നടക്കുന്നത്. ഇതിനകം ടോംസ് മനോരമയില്‍ നിന്ന് പിരിഞ്ഞിരുന്നു. ഇരുപതും മുപ്പതും വര്‍ഷം ഒരുമിച്ചു ജോലി ചെയ്യുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്ത മനോരമ സുഹൃത്തുക്കള്‍ അനേകരാണ്. വേണ്ടപ്പെട്ട എല്ലാവരെയും കല്യാണക്കത്ത് കൊടുത്തു ക്ഷണിച്ചു.

കല്യാണദിവസം എത്തി. രാവിലെ ഞാന്‍ ചേര്‍ത്തലക്ക് പുറപ്പെട്ടു. പല മനോരമ സുഹൃത്തുക്കളെയും ഒരുമിച്ചു കാണാനുള്ള അവസരം കൂടിയാണിത്. കോട്ടയത്തുനിന്നെത്തുന്ന ശ്രീ  തോമസ്‌ ജേക്കബിനെയും തിരുവന്തപുരത്തു നിന്ന് വരുന്ന ശ്രീ ശാസ്താം പടിക്കലിനേയും കോഴിക്കോട് നിന്ന് അബുസാറിനെയും ശ്രീ മാത്യൂസ്‌ വര്‍ഗീസിനെയും കാണാന്‍ അവസരമായി. മറ്റു ചില ചില്ലറകാര്യങ്ങള്‍ അന്നത്തെ ജനറല്‍ മാനേജരായിരുന്ന ശ്രീ രാജന്‍ മാത്യുവിനെ കാണുമ്പോള്‍ പറയാനും കഴിയും. കാര്‍ പള്ളിമുറ്റത്തെത്തിയപ്പോള്‍ ടോംസും കുടുംബവും ഓടിയെത്തി. കാറില്‍ നിന്നിറെങ്ങിയ ഞാന്‍ പള്ളിക്ക് ചുറ്റും ഒന്ന് കറങ്ങി. വേണ്ടപ്പെട്ട ആരെയും കാണുന്നില്ലല്ലോ- മനോരമയില്‍ നിന്ന് പിരിയുകയും മനോരമക്കെതിരെ കേസ് പറയുകയും ചെയ്യുന്ന ടോംസിന്‍റെ പുത്രിയുടെ കല്യാണത്തില്‍ പങ്കടുക്കെണ്ടതില്ലെന്നു എല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ച പോലെ - ഉണ്ണുന്ന ചോറിനോടാണല്ലോ കൂറ് വേണ്ടത് - കോട്ടയത്ത്‌ എന്ന് മാത്രമല്ല എല്ലായിടത്തും ഇതാണ് സ്ഥിതി. മാതൃഭൂമിയിലും മംഗളത്തിലും ഇതു തന്നെ സംഭവിക്കും. ടൈംസ്‌ ഓഫ് ഇന്ത്യയിലും ന്യൂ യോര്‍ക്ക്‌ ടൈംസിലും ഇത് തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു - മനസ്സിനൊരു വല്ലാത്ത ഭാരം. സുഹൃത്ബന്ധത്തെപ്പറ്റി ആലോചിച്ചു ഞാന്‍ പള്ളിമുറ്റത്ത് നില്‍ക്കുന്നു. എന്നെ ആരോ കെട്ടിപ്പിടിച്ചു. ടോംസ് തന്നെ. അദ്ദേഹത്തിന്‍റെ പത്നിയും അടുത്തുണ്ട്. ടോംസ് എന്നോട് പതുങ്ങിയ സ്വരത്തില്‍ പറഞ്ഞു: "യേശുദാസന്‍ ഞങ്ങളുടെ മാനം കാത്തു."

ടോംസിന്‍റെ കണ്ണുകള്‍ നിറയുകയാണെന്നു എനിക്ക് തോന്നി. ഞാന്‍ മുഖം തിരിച്ചു. 

അങ്ങനെ വിളിക്കും. പ്രതികരിച്ചില്ലെന്നിരിക്കും. വിളിച്ചില്ലെന്നിരുക്കും. വിളിക്കാന്‍ മറന്നെന്നിരിക്കും. മലയാളത്തിന്‍റെ മനപ്രയാസ്സം!
അടുത്ത 'അസാധു': അടുത്ത തിങ്കളാഴ്ച

Deshabhimani 10-05-10


Deshabhimani 09-05-10


DEshabhimani 08-05-10


Deshabhimani 07-05-10